ഫാ. ഡാമിയന്‍ ഇനി വിശുദ്ധന്‍

posted Oct 13, 2009, 2:27 PM by Saju Kannampally   [ updated Oct 13, 2009, 2:29 PM ]
 
റോം: വത്തിക്കാനില്‍ ഞായറാഴ്‌ച നടന്ന ഭക്‌തിനിര്‍ഭരമായ ചടങ്ങില്‍ കുഷ്‌ഠരോഗികളുടെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന ഫാ. ഡാമിയനെ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധ ഡാമിയനെ എയ്‌ഡ്‌സ്‌ രോഗികളുടെയും കുഷ്‌ഠരോഗികളുടെയും മധ്യസ്‌ഥനായി സഭ അംഗീകരിച്ചു.

ഫാ. ഡാമിയന്റെ വിശുദ്ധ പ്രഖ്യാപന ചടങ്ങിന്‌ ബല്‍ജിയത്തില്‍ നിന്നും ഹവായ്‌യില്‍നിന്നും ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. ചടങ്ങിലേക്ക്‌ ഹവായ്‌യില്‍ നിന്നുള്ള പതിനൊന്നു കുഷ്‌ഠരോഗികളെ പ്രത്യേക ക്ഷണിതാക്കളായി വത്തിക്കാന്‍ ക്ഷണിച്ചിരുന്നു. അവര്‍ സജീവമായി പങ്കെടുത്തു.

ഫാ. ഡാമിയന്റെ മധ്യസ്‌ഥതയില്‍ പത്ത്‌ വര്‍ഷം മുമ്പ്‌ ശ്വാസകോസ 
അര്‍ബുദം മാറിയ ഹവായ്‌ നിവാസിയും എണ്‍പതുകാരിയുമായ ഓട്രോ ടൂഗോച്ചി ചടങ്ങില്‍ പങ്കെടുത്തു. ഇവരുടെ രോഗശാന്തിയാണ്‌ ഫാ. ഡാമിയനെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ അത്ഭുതമായി വത്തിക്കാന്‍ അംഗീകരിച്ചത്‌.

കുഷ്‌ഠരോഗികള്‍ക്കായി ജീവിതം സമര്‍പ്പിക്കുകയും അവസാനം കുഷ്‌ഠരോഗബാധിതനായി നാല്‍പ്പത്തിയൊന്‍പതാം വയസ്സില്‍ മരിക്കുകയും ചെയ്‌ത ഫാ. ഡാമിയന്‍ 1840 ജനുവരി മൂന്നിന്‌ ബല്‍ജിയത്തിലാണ്‌ ജനിച്ചത്‌. വിശുദ്ധ ഡാമിയന്റെ പേരിലുള്ള തിരുനാള്‍ മേയ്‌ പത്തിന്‌ ലോകമെങ്ങും ആഘോഷിക്കുവാന്‍ സഭ ഇതോടെ അനുമതി നല്‍കി.
 
കൈപ്പുഴ ജോണ്‍ മാത്യു 
 
Comments