വര്‍ണ്ണ വിസ്മയമായി ഷിക്കാഗോയില്‍ കെ. സി. എസ്. ക്നാനായ നൈറ്റ്

posted Dec 8, 2010, 3:28 AM by Knanaya Voice   [ updated Dec 8, 2010, 9:27 AM by Anil Mattathikunnel ]
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വാര്‍ഷികോത്സവമായ ക്നാനായ നൈറ്റ് മാതര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യാതിഥിയായിരുന്നു. ഡിസംബര്‍ 4 ശനിയാഴ്ച വൈകുന്നേരം കെ. സി. എസ്. യുവജനോത്സവം, ഒളിംപിക്സ് എന്നിവയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഇക്കൊല്ലത്തെ ഒളിംപിക്സ് ഓവറോള്‍ ട്രോഫി കരിങ്കുന്നം കൈപ്പുഴ ഫൊറോന ടീമാണ് നേടിയത്. 7.30 ന് വിശിഷ്ടാതിഥികളെ, അരുണ്‍ നെല്ലാമറ്റത്തിന്റെ മേല്‍നോട്ടത്തിലുള്ള ചെണ്ടവാദ്യങ്ങളുടെ അകമ്പടിയോടെ വേദിയിലേയ്ക്ക് ആനയിച്ചു. കെ. സി. സി. എന്‍. എ. ഷിക്കോഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കലും, നാഷണല്‍ വുമണ്‍സ് ഫോറം വൈസ് പ്രസിഡന്റ് ഡെല്ല നെടിയാകാലായും ചേര്‍ന്ന് വിശിഷ്ടാതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. ജിജി കുന്നത്തുകിഴക്കേതിന്റെ നേത്രുത്വത്തിലുള്ള ഗായകസഘത്തിന്റെ ഈശ്വര പ്രാര്‍ത്ഥ്നയേത്തുടര്‍ ന്ന് സെക്രട്ടറി ജോസ് തൂമ്പനാല്‍ സ്വാഗതം ആശംസിച്ചു. കെ. സി.എസ്. പ്രസിഡന്റ് പ്രൊഫ. മേയമ്മ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ക്നാനായ നൈറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
 
അതിരൂപതയില്‍ സാമ്പത്തിക ബുദ്ധിമുട്ട്മൂലം ആര്‍ക്കും ഉന്നതവിദ്യാഭ്യാസം നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന ശതാബ്ദി വിദ്യാഭ്യാസ സഹായ ഫണ്ടിന് പരമാവധി പ്രോത്സാഹനം പ്രവാസി ക്നാനായസമൂഹം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഷിക്കാഗോ ക്നാനായ റീജിയണല്‍ വികാരി ജനറാളും കെ. സി. എസ്. സ്പിരിച്ച്വല്‍ ഡയറക്ടറുമായ മോണ്‍. എബ്രാഹം മുത്തോലത്ത്, കെ. സി. സി. എന്‍. എ. പ്രസിഡന്റ് ജോര്‍ജ്ജ് നെല്ലാമറ്റം, ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത്, നിയുക്ത കെ. സി. എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഷിക്കാഗോ കെ. സി. എസ്. പുറത്തിറക്കുന്ന സുവനീറിന്റെ (സ്മരണിക 2010) പ്രകാശനം മാര്‍ ജോസഫ് പണ്ടാരശ്ശേരി നിര്‍വ്വഹിച്ചു. ഡാളസ് കണ്‍വെന്‍ഷന്‍ കലാപ്രതിഭ പോള്‍ എടാട്ട്, കെ. സി. എസ്. കലാതിലകം സോന കദളിമറ്റം, റണ്ണര്‍അപ്പ് ഷാരോണ്‍ പിള്ളവീട്ടില്‍, ബ്രിട്ട്നി ചൂട്ടുവേലില്‍ എന്നിവരെ ട്രോഫികള്‍ നല്‍കി ചടങ്ങില്‍ ആദരിച്ചു. നവദമ്പതിമാരെയും, വിവാഹജീവിതത്തില്‍ 50-ാം വാര്‍ഷികം പിന്നിട്ടവരേയും പ്രത്യേകം ആദരിച്ചു. കെ. സി. എസ്. അംഗങ്ങളായ നാല്‍പതോളം പേര്‍ക്ക് കെ. സി. എസ്. നല്‍കുന്ന അപ്രീസിയേഷന്‍ അവാര്‍ഡുകള്‍ ചടങ്ങില്‍ കൊച്ചുപിതാവ് വിതരണം ചെയ്തു. മെത്രാഭിഷേകത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന മാര്‍ ജോസഫ്  പണ്ടാരശ്ശേരില്‍ പിതാവിനെയും ചടങ്ങില്‍ കെ. സി. എസ്. ആദരിച്ചു. തുടര്‍ന്ന് കോട്ടയം അതിരൂപതാ ശതാബ്ദി വിദ്യാഭ്യാസ നിധിയിലേയ്ക്ക് മുപ്പതില്‍പരം കുടുംബങ്ങള്‍ അവരുടെ സംഭാവനകള്‍ കൊച്ചുപിതാവിന് കൈമാറി. ഷിക്കാഗോ നഗരത്തില്‍ ശനിയാഴ്ച അനുഭവപ്പെട്ട കൊടും മഞ്ഞുവീഴ്ചയുടെ ഫലമായി ഉണ്ടായ യാത്രാതടസ്സങ്ങള്‍ മറികടന്നു ധാരാളം ക്നാനായക്കാര്‍ കലാസന്ധ്യയില്‍ പങ്കെടുക്കുവാന്‍ എത്തിയത് ശ്രദ്ധേയമായി. റോയി ചേലമലയില്‍ പരിപാടിയുടെ എം. സി. ആയിരുന്നു. ജോയിന്റ് സെക്രട്ടറി സ്റീഫന്‍ ചൊള്ളമ്പേല്‍ നന്ദി പറഞ്ഞു. കെ. സി. എസ്. കലാപ്രതിഭകള്‍ അവതരിപ്പിച്ച നൃത്തങ്ങളോടെ കലാസന്ധ്യയ്ക്ക് തുടക്കം കുറിച്ചു. 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നോണ്‍സ്റ്റോപ്പ് പ്രോഗ്രാം കൊറിയോഗ്രാഫ് ചെയ്തത് ഡോ. കര്‍ത്തയും ബാക്ക് പ്രൊജക്ഷന്‍ നിര്‍വ്വഹിച്ചത് സിബി മംഗലത്തുമാണ്. എ. ഡി. 345 കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ ക്നാനായ ആചാര്യന്‍ ക്നായിതൊമ്മന്റെ നേതൃത്വത്തിലുള്ള കുടിയേറ്റത്തിനുശേഷം ഭാവിയില്‍ ഉപഗ്രഹങ്ങളെ ലക്ഷ്യമാക്കി മറ്റൊരു കുടിയേറ്റത്തിന്റെ ഭാവനാവിഷ്ക്കാരം വേദിയില്‍ അവതരിപ്പിച്ചത് സദസിനെ വിസ്മയഭരിതമാക്കി. വര്‍ണ്ണങ്ങള്‍ പീലിവിടത്തിയ നയനമനോഹരമായ ദൃശ്യാവതരണങ്ങളാലും, ശ്രവണസുഖം പകരുന്ന ശബ്ദസംവിധാനങ്ങളുടെ സാങ്കേതിക വിദ്യകൊണ്ടും അവതരണം പ്രൌഢഗംഭീരമായി. സി. സേവ്യര്‍, സി. അനുഗ്രഹ, സി. ജസ്റീന, കെ. സി. എസ്. ലെയ്സണ്‍ ബോര്‍ഡ് ചെയര്‍മാന്‍ മൈക്കിള്‍ മാണിപ്പറമ്പില്‍, ലെജിസ്ളേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ റ്റോമി അമ്പേനാട്ട് എന്നിവര്‍ വിശിഷ്ടാതിഥികളായി പരിപാടിയില്‍ പങ്കെടുത്തു. കെ. സി. എസ്. എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രൊഫ. മേയമ്മ വെട്ടിക്കാട്ട്, ജോണ്‍ പാട്ടപ്പതി, ജോസ് തൂമ്പനാല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ എന്നിവരോടൊപ്പം കലാപരിപാടികളുടെ കോര്‍ ഡിനേറ്റേഴ്സായ ജെയിംസ് തിരുനെല്ലിപ്പറമ്പിലും , ചിന്നു തോട്ടവുംപ്പം സുവനീര്‍ കമ്മറ്റിയംഗങ്ങളായ ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോണ്‍ കരമാലില്‍, ഷാജന്‍ ആനിതോട്ടം, ജോര്‍ജ്ജ് തോട്ടപ്പുറം, കെ. സി. എസ്. പോഷകസംഘടനാ ഭാരവാഹികള്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

സ്റ്റീഫന്‍ ചൊള്ളമ്പേല്‍

 

Comments